കോഴിക്കോട് നഗരത്തിൽ ഒന്നരവര്‍ഷത്തിനിടെ എണ്‍പതിലധികം കവര്‍ച്ചയില്‍ പങ്കാളികളായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.
കക്കോടി സ്വദേശി ജിഷ്ണു, മക്കട ബദിരൂര്‍ സ്വദേശി ധ്രുവന്‍ എന്നിവര്‍ക്കൊപ്പം രണ്ട് കുട്ടികളെയുമാണ് ചേവായൂര്‍ പൊലീസും സിറ്റി ക്രൈം സ്ക്വാഡും പിടികൂടിയത്. ലഹരി ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനാണ് കവര്‍ച്ചയെന്നാണ് ഇവരുടെ മൊഴി.
ശുഭരാത്രി പറഞ്ഞ് മുറിയില്‍ കയറിയാല്‍പ്പിന്നെ നൈറ്റ് ഔട്ടിന് വഴിതുറക്കും. രക്ഷിതാക്കള്‍ ഉറങ്ങിയെന്ന് ആദ്യം ഉറപ്പ് വരുത്തും. പിന്നാലെ മുറിപൂട്ടി പുറത്തിറങ്ങും. നേരത്തെ പറഞ്ഞുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വച്ച് നാലുപേരും കണ്ടുമുട്ടും. ആദ്യം കാണുന്ന ഇരുചക്രവാഹനം കവരും. ഒരുമിച്ച് ഒരേ ബൈക്കില്‍ കറങ്ങിയാണ് പിന്നീടുള്ള കവര്‍ച്ച. വാഹനത്തിന്റെ ഇന്ധനം തീര്‍ന്നാല്‍ വഴിയിലുപേക്ഷിച്ച് അടുത്തവാഹനവുമായി വീണ്ടും യാത്ര തുടരും. കവര്‍ച്ച പൂര്‍ത്തിയാക്കി പുലരും മുന്‍പ് വീട്ടില്‍ തിരിച്ചെത്തി മുറിയില്‍ കയറി ഒന്നുമറിയാത്ത മട്ടില്‍ കിടന്നുറങ്ങും. ചേവായൂര്‍, മാവൂര്‍, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇരുചക്രവാഹനങ്ങള്‍ കവര്‍ന്നു. കുറ്റിക്കാട്ടൂര്‍, ബാലുശ്ശേരി, കുമാരസ്വാമി, അത്തോളി തുടങ്ങി ഇടങ്ങളിലെ കോഴിക്കടകളിലും പലചരക്ക് കടകളിലും കവര്‍ച്ച. ജിഷ്ണുവും ധ്രുവനും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേരെയും പങ്കെടുപ്പിച്ച് നടത്തിയ കവര്‍ച്ചാ പരമ്പര അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ആശങ്കപ്പെടുത്തുന്നതായി. മക്കള്‍ സുരക്ഷിതരായി എന്നും മുറിയില്‍ കഴിഞ്ഞിരുന്നുവെന്ന് വിശ്വസിച്ച രക്ഷിതാക്കള്‍ പൊലീസ് വിളിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കുന്നത്.
കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹവും, പിറന്നാള്‍ ആഘോഷവും തുടങ്ങി പലപ്പോഴായി നിരത്തിയ കള്ളങ്ങള്‍ കവര്‍ച്ചയ്ക്ക് വേണ്ടിയെന്ന് തിരിച്ചറിയുകയായിരുന്നു. വേഗത്തില്‍ പൂട്ട് പൊളിക്കാന്‍ പാകത്തിലുള്ള കടകളാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. വര്‍ക്ക് ഷോപ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റാണ് പലപ്പോഴും കവരുന്ന വാഹനങ്ങളില്‍ പതിപ്പിച്ചിരുന്നത്. പൊലീസിനെ കണ്ടാല്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതാണ് രീതി. സി.സി.ടി.വി ദൃശ്യങ്ങളും സൂചനകളും പിന്തുടര്‍ന്നാണ് ക്രൈം സ്ക്വാഡ് നാലുപേരെയും വലയിലാക്കിയത്. പിടിയിലായ ജിഷ്ണു ദിവസങ്ങള്‍ക്ക് മുന്‍പാണ് കവര്‍ച്ചാക്കേസില്‍ ജാമ്യത്തിലിറങ്ങിയത്. സാധനങ്ങള്‍ വില്‍ക്കുന്നതിന് കുട്ടികളെ സഹായിച്ചിരുന്നവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Comments
Post a Comment
Happy to hear you!