എല്ലാ സൈനിക വിഭാഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം : പ്രധാനമന്ത്രി
എല്ലാ സൈനിക വിഭാഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം : പ്രധാനമന്ത്രി
എല്ലാ സൈനിക വിഭാഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നരേന്ദ്ര മോദി. സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിച്ചതായി നരേന്ദ്ര മോദി അറിയിച്ചു. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ 75 വന്ദേഭാരത് ട്രെയിൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഴുവൻ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാക്കുതയാണ് സർക്കാർ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരഞ്ഞു. ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ എല്ലാ വിഭാഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരൻ പോലും മാറ്റിനിർത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കാൻ കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
ഒളിമ്പിക്സ് നേട്ടം കൈവരിച്ച കായികതാരങ്ങളെ കൈയടിച്ച് അനുമോദിച്ച പ്രധാനമന്ത്രി മെഡൽ ജേതാക്കളെ മുക്തകണ്ഠം പ്രശംസിച്ചു. ഇന്ത്യൻ കായിക താരങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തിപിടിച്ചുവെന്നും വരും തലമുറയെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഒളിമ്പിക്സിൽ ഇന്ത്യ കൈവരിച്ചതെന്നും മോദി പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ രക്ഷകരായെത്തിയ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഉണ്ടായിരുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യം കനത്ത സുരക്ഷയിലാണ്. രാജ്യതലസ്ഥാനവും തന്ത്രപ്രധാനമേഖലളും രാജ്യാതിർത്തികളും മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളും അതീവ സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണഭീഷണി മുൻനിർത്തി പ്രധാനമന്ത്രി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് രാഷ്ട്രപതി രാജ്യത്തെ അഭിസമ്പോദന ചെയ്യും.
കേന്ദ്രസേനവിഭാഗങ്ങളുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നിയന്ത്രണത്തിലാണ് ഡൽഹി നഗരം. ചെങ്കോട്ട പരിസരത്തേക്കുള്ള റോഡുകൾ അടച്ചു. ഡൽഹി നഗരത്തിലെ റോഡുകളിലെ പ്രവേശനവും പരിമിതപ്പെടുത്തി. മെട്രോ സ്റ്റേഷനുകളും മാർക്കറ്റുകളും തന്ത്രപ്രധാന കെട്ടിടങ്ങളും സേനയുടെ നിരീക്ഷണത്തിലാണ്. ജമ്മുകാശ്മീർ, പഞ്ചാബ് , രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷസംവിധാനം ശക്തിപ്പെടുത്തി. ഡ്രോൺ ആക്രമണങ്ങൾ അടക്കമുള്ളവയെ നേരിടാൻ അതിർത്തികൾ സജ്ജമാണ്. ലഷ്കറെ തോയ്ബ, അൽ ഖ്വായ്ദ ആക്രമണ ഭീഷണി രാജ്യം നേരിടുന്നുണ്ട്.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് കുടുതൽ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈയിൽ ഭീകരാക്രമണ ഭീഷണി ഉള്ളതായ് സംസ്ഥാന പോലിസിന്റെ ഇൻറലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ നഗരത്തിലാകെ നിരിക്ഷണം കർശനമാക്കാൻ മഹാരാഷ്ട്ര ഡി.ജി.പി നിർദ്ദേശം നൽകി.
Comments
Post a Comment
Happy to hear you!