മാവോയിസ്റ്റുകളുടെ മടയിൽ ഡ്യൂട്ടിക്ക് പോയ നിസ; ആരും സല്യൂട്ട് ചെയ്യുന്ന ധീരത
By ആത്മജ വർമ തമ്പുരാൻ
മനോരമ ഓൺലൈൻ
കോട്ടയം • മാവോയിസ്റ്റുകളുടെ മടയിൽ ഡ്യൂട്ടിക്ക് പോവുക.! ദൗത്യം നിർവഹിച്ച് മടങ്ങുക. ആരും സല്യൂട്ട് ചെയ്യുന്ന ധീരത. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എസ്.നിസയാണ് (നിഷ ജോഷി) ഈ സാഹസിക ദൗത്യം വിജയകരമായി നിർവഹിച്ചത്. പെൺകുട്ടികളുടെ സംരക്ഷണത്തിനും ഇരകളാകുന്നവരുടെ രക്ഷയ്ക്കുമായി നടത്തിയ സേവനങ്ങളെ മാനിച്ച് അടുത്തിടെ നിഷയ്ക്ക് സ്റ്റേഷനിൽ തന്നെ ചൈൽഡ് ഫ്രണ്ട്ലി ഓഫിസറുടെയും വിക്ടിം ലെയ്സൺ ഓഫിസറുടെയും അധികചുമതല ലഭിച്ചു. ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ സെറിഡാദ് ഗ്രാമത്തിലേക്കുള്ള യാത്ര നിഷയുടെ മനസ്സിൽ മായാതെയുണ്ട്.
വഴിതെറ്റി കോട്ടയത്ത് എത്തിയ ജാർഖണ്ഡ് സ്വദേശി പെൺകുട്ടിയെ മാതാപിതാക്കളെ ഏൽപിക്കാനായിരുന്നു യാത്ര. 2016 ഒക്ടോബറിലാണ് സംഭവം. കുഴിബോംബ് ആക്രമണത്തിൽ അവിടുത്തെ എസ്ഐയും മറ്റു 4 പേരും കൊല്ലപ്പെട്ടതിന്റെ പിറ്റേയാഴ്ചയാണ് ജാർഖണ്ഡിലേക്കുള്ള യാത്ര. അതും ജാർഖണ്ഡ് സർക്കാർ ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അരവിന്ദ് സിങ് തമ്പടിച്ചിരുന്ന ഫലാദി ഘോരവനത്തിലെ ഒരു വീട്ടിലേക്ക്. യാത്ര പുറപ്പെടുമ്പോൾ ഇതൊന്നും അറിയില്ലായിരുന്നു. പിന്നീട് അറിഞ്ഞിട്ടും പിന്തിരിഞ്ഞില്ല. കൂട്ടിനു ജൂനിയറായ പൊലീസ് ഓഫിസർ അജിത കെ.മോഹനും ഉണ്ടായിരുന്നു.
ട്രെയിനിൽ റാഞ്ചിയിൽ എത്തിയപ്പോഴാണ് ലത്തേഹാറിന്റെ മാവോയിസ്റ്റ് ശക്തി നാട്ടുകാരിൽ നിന്ന് അറിഞ്ഞത്. 4 മണിക്കൂർ ഘോരവനത്തിലൂടെ ബസിൽ യാത്ര ചെയ്താലേ റാഞ്ചിയിൽ നിന്നു ലത്തേഹാറിൽ എത്തു. വഴി നീളെ മാവോയിസ്റ്റുകളുടെ പരിശോധന ഉണ്ടാകും. ഇവരെ ഭയന്നു ഡ്രൈവറുടെ കാബിനിലായിരുന്നു യാത്രയെന്നു നിഷ ഓർക്കുന്നു. കുട്ടിയെ ഫലാദി ഘോരവനത്തിലെ വീട്ടിലാക്കി. അവിടുത്തെ ചൈൽഡ് ലൈൻ പ്രവർത്തകർ കാത്തുനിൽപുണ്ടായിരുന്നു. തിരികെ റാഞ്ചിയിലെത്തി. 3 ദിവസം അവിടെ താമസിച്ച ശേഷമാണ് നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റ് കിട്ടിയത്. .
ഇപ്പോൾ ജോലിയോടൊപ്പം പൊലീസ് വകുപ്പിന്റെ ബോധവൽക്കരണ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. സിനിമയിലും സീരിയലുകളിലും വേഷമിടുന്നുണ്ട്. സ്റ്റുഡന്റ് പൊലിസ് കെഡറ്റ് അധ്യാപികയാണ്. തലയോലപ്പറമ്പ് നിഷാഫ് മൻസിലിൽ പി.എ. സൈനുദ്ദീന്റെയും പരേതയായ ആയിഷയുടെയും മകളാണ്. 2003 ലാണ് പൊലീസിൽ ചേർന്നത്. ഭർത്താവ് : പട്ടിത്താനം നിരപ്പേൽ പരേതനായ ജോഷി ജോസഫ്. മക്കൾ: അനഘ, ആദം. (വിദ്യാർഥികൾ).
Comments
Post a Comment
Happy to hear you!